ചേല ചുറ്റിയ പ്രളയം
*********************
കയ്യിൽ കരുതിയ ചെറിയ സഞ്ചിയുമായി അയാൾ ഓടി. തിരമാലകളോട് മത്സരിച്ചു ജയിക്കാൻ മാത്രം ആർത്തിയുണ്ടായിരുന്നു അയാൾക്ക് .
*****
കൂടെ ചേർന്നവർ ആരെന്നോ വിളിച്ചു കൂവുന്നത് എന്തെന്നോ അയാൾ അറിഞ്ഞില്ല.ഒരു മത്സരാർത്ഥിയുടെ ഏകാഗ്രതയോടെ അയാൾ ഓടുകയാണ്...കയ്യിൽ സഞ്ചിയുമായി...ഒരു ഉയർന്ന കെട്ടിടം നോക്കി...
*****
കുറെ പേർ കയറിക്കൂടിയ കെട്ടിടത്തിലേക്ക് ദ്വാരകയിലേക്കെന്നപോലെ അയാളും ഓടി കയറി. മത്സരിച്ചു തോൽപ്പിക്കുവാൻ പിന്നാലെ വന്ന തിരമാലകളും ഉണ്ടായിരുന്നു. അത് ദ്വാരകയിലേക്കു ഇരമ്പി ക്കയറുകയാണ് .ഒരു ബാലാത്സംഘ വീരന്റെ അന്ധതയോടെ അത് സ്ത്രീകളെ ലക്‌ഷ്യം വെക്കുന്നതായി തോന്നി..
*****
പെണ്ണുങ്ങളെ ഓരോരാളായി ഉയരങ്ങളിലേക്ക് കയറ്റിവിട്ടു..ഉയരങ്ങളിലാണ് വിജയം എന്നത് ആദ്യമായി അറിഞ്ഞത് ഇപ്പോൾ മാത്രമാണ്..
*****
അവസാനം ആണുങ്ങൾക്കും ഉയരങ്ങളിൽ പ്രവേശനം കിട്ടിത്തുടങ്ങി...ഉയർന്നുയർന്നു വരുന്ന വള്ളം ....ഉയിരെടുക്കാൻ വരുന്ന വെള്ളം കണ്ടു നമ്മൾ ഉയരത്തിനായി ഒച്ചവെച്ചു..
*****
ജീവന് വേണ്ടി ഒച്ചവെച്ചതല്ലാതെ ആർക്കും പ്രാർത്ഥിക്കാൻ സമയ മുണ്ടായിരുന്നില്ല..
*****
സമയത്തിലും സൗകര്യത്തിലും സാവകാശത്തിലും ചെയ്യേണ്ടതാണ് പ്രാർത്ഥന എന്നും മരണത്തിനു മുന്നിൽ പ്രാർത്ഥനക്കു കാര്യമൊന്നുമില്ല എന്നും അറിഞ്ഞ ഒരു നിമിഷം.....
*****
ആയിരം പേർ ഒന്നിച്ചു കുടിച്ചാൽ വെള്ളം താഴുമോ എന്ന് ചിന്തിച്ചുപോയ നിമിഷം...
*****
നമ്മുടെ കെട്ടിടം മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് പോലെ ആയി..അത് ഉയർന്നുയർന്നു വന്നപ്പോൾ നമ്മൾ വിനയപൂർവം താഴ്ന്നുപോയി...
*****
കയ്യിലെ സഞ്ചി ഉയർത്തി പിടിച്ചു കീഴടങ്ങാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു...ആകാശത്തു ഒച്ച വെച്ച ഹെലികോപ്റ്ററുകൾ ആളറിയാതെ അകന്നുപോയി...
*****
തിരമാലകൾ അവസാന ഭാഗവും വിഴുങ്ങി തീർക്കുമ്പോൾ കയ്യിൽ കരുതിയ സഞ്ചി ഒഴുകിപോയി...
*****
സഞ്ചിയിൽ നിന്നും പുറത്തേക്കു വന്ന പട്ടുചേല പ്രളയത്തെ പുതച്ചു സുമംഗലിയായി..
*********
ഒ .വി. ശ്രീനിവാസൻ..
