PERUCHAAZHI- KATHA




പെരുച്ചാഴി

പ്രബലനായ  ഒരു  നേതാവ്  ...    ഏവരും   ആഗ്രഹിച്ചു  പോവുന്നത് തന്നെയാണ്. ഏതു  പാർട്ടിയും  ആഗ്രഹിച്ചു പോവുന്നതാണ്. talent   hunt   നടത്തി  ചുരുണ്ടുപോയ  പാർട്ടികൾ  ഉള്ള  സാഹചര്യത്തിൽ പ്രത്യേകിച്ചും..


നാടൻ  ശൈലികൾക്കു  അതിൻ്റെ തായ  ഒരു ശക്തിയുണ്ട്.
അങ്ങിനെയാണ്  പെരുച്ചാഴിയെ  നേതാവായി  തെരഞ്ഞെടുക്കാൻ  ചുണ്ടെലികൾ  തീരുമാനിച്ചത്.

ശത്രുക്കൾ   ശക്തിമാൻമാർ    ആകുമ്പോൾ  ഇങ്ങനെ ഒരു അടവ് നയം  നല്ലതെന്ന്   എല്ലാവരും  അഭിപ്രായപ്പെട്ടു. അതുകൊണ്ടു   തീരുമാനം  ഏകകണ്‌ഠം  തന്നെ.
കോപ്പിൽ  മൂപ്പുള്ളവനെ  മൂപ്പനാക്കുക എന്നത് പൊതുവിൽ  ശീലിച്ച നയമാണല്ലോ.
മാത്രമല്ല ബൂർഷ്വാ വ്യാമോഹം എന്നത് തത്വത്തിൽ സ്വീകരിക്കേണ്ടതും പ്രയോഗത്തിൽ  മാറ്റിനിർത്തേണ്ടതും ആയ അവസ്ഥയാണ്.

 എങ്കിലും മൂക്കൻ എലികൾക്കു  ഇച്ചിരി  മനോവിഷമം  ഉണ്ടാവാതില്ല. അവരതു പുറത്തു  പറഞ്ഞില്ല. മൂക്കൻ എലികൾ  ബുജി കളാണ്. വെറുതെ  ചുണ്ടൻ എലികളുടെ  വായിൽ  വരുന്ന  തെറി കേൾക്കേണ്ടെന്നു  കരുതി  അവർ മൗനം പാലിച്ചു...

എതിർ  അഭിപ്രായം  പുറത്തു വന്നില്ലെങ്കിൽ  തീരുമാനം  ഏകകൺഠം  തന്നെ.    പുറത്തു  വരാതിരിക്കുക  ...അതിലാണ്   കാര്യം.

അങ്ങിനെ പെരുച്ചാഴി  നേതാവായി  തെരഞ്ഞെടുക്കപ്പെട്ടു.


ചോദ്യം ചെയ്യപ്പെടാത്ത  തൻ്റെ  സ്ട്രാറ്റജിയിൽ  പെരുച്ചാഴിക്ക്  വലിയ ആത്മവിശ്വാസ  മായിരുന്നു.
മണിയടി  ഒരു സാംസ്കാരിക ശൈലിയാണ് . സംസ്കാരം ആയതുകൊണ്ട് അത് വിനയമാണ്.
രാഷ്ട്രീയ    ആരോഗ്യം  നഷ്ടപ്പെടുമ്പോൾ  സ്വീകരിക്കുന്ന സുകുമാര ശൈലിയെന്നൊക്കെ  ചിലർ പറയും.
 സംബന്ധത്തിൽ  ഉള്ള ഒരു  ശൂദ്ര  നയം പോലെയാണ്  മണിയടി.
നമുക്ക് കാര്യത്തിലേക്ക്  കടക്കാം .

വിവേകം  ഉള്ളവർ വല്ലാതെ ചിന്തിച്ചുകൊണ്ടിരിക്കും . ചിന്തയാൽ  അക്രമിക്ക പ്പെട്ടുകൊണ്ടിരിക്കുമ്പോൾ ഒന്നും ചെയ്യാനാവാത്ത അവസ്ഥവരും. അതുകൊണ്ടു ടാലെന്റ്റ്  ഹണ്ടിങ്  പരിഗണിക്കുന്നത് ആക്ഷൻ ഹീറോകളെയാണ്.


പെരുച്ചാഴി അങ്ങിനെ   തൻ്റെ  ശൈലികൾ  ഓരോന്നായി  നടപ്പാക്കാൻ തുടങ്ങി. പ്രഖ്യാപിത  നയങ്ങളിൽ  ഒരു  വ്യത്യാസവും  ഇല്ലാത്തതു കൊണ്ട് ചുണ്ടെലികൾ  സന്തോഷിച്ചു..

 ശത്രുക്കൾ  ഓരോരാളായി  ശിക്ഷിക്കപ്പെട്ടു.
വിപ്ലവത്തിന്റെ  വീര്യം  അളക്കുന്നത്  ശത്രു സംഹാരത്തിലൂടെ ആണല്ലോ.
അത്  സായുധ വിപ്ലവം  വരെ  എത്തിയതാണ്  ചരിത്രം.


നേതാവാകുക . അതൊരു കലയാണ്. കളരിയിലെ കാപട്യമാണ്.
കഴിവുള്ളവനെ  മാറ്റി നിർത്തി  കൊള്ളാത്തവനെക്കൊണ്ട്  തെരെഞ്ഞെടുക്കുന്ന   കല.
ആധുനീക രാഷ്ട്രീയ മീമാംസ  അതിന്  രാഷ്ട്രീയ സംരഭകത്വം  എന്നൊക്കെ  പറയും.
വളർച്ചയുടെ പുതിയ മാനങ്ങൾ തേടുന്നതാണ് സംരഭകത്വം.

ശത്രു സംഹാരത്തിനു ഔചിത്യബോധമില്ല.

ശത്രുവിൻറെ   കിണറിൽ  തൂറുക   എന്നതാണ്  ഏറ്റവും  വിഖ്യാതമായ രീതി..
മണ്ണെണ്ണ  കിണറ്റിൽ ഒഴിക്കുക,  മാലിന്യം തള്ളുക  മുതലായ രീതികളും  ആവശ്യാനുസരണം  നടപ്പാക്കുന്നുണ്ട്.

ഇത്   രക്ത രഹിത രീതികൾ.  അതായത്  നോൺ വയലെൻസ് .

ഉണ്ണുന്നവനെ ബോംബ് എറിഞ്ഞുകൊല്ലുക   വിമർശിക്കുന്ന സ്വന്തക്കാരന്റെ  കാലടിച്ചു പൊട്ടിക്കുക  തുടങ്ങി   വെടിവെച്ചുകൊല്ലുന്ന ഗൺ മാൻ സിൻഡ്രോം  വരെ  പോവുന്നു പെരുച്ചാഴിയുടെ  രീതികൾ. ഇത് നോൺ വയലൻസ് ന്യൂ എഡിഷൻ.

 വെറുപ്പിന്റെ വിഭ്രാന്തി-  അതൊരു  രാഷ്ട്രീയമാണ്.

പെരുച്ചാഴിയുടെ  സംഘടന   വൈഭവം  കണ്ടു ചുണ്ടെലികൾക്കു   സന്തോഷമായി.

കമ്മിറ്റികളിൽ   മൂക്കൻ  എലികൾക്കു  പ്രാതിനിധ്യം  കൊടുത്തിരുന്നില്ല. കാരണം  അവർ  വെറും  സിദ്ധാദ്ധി കളായിരുന്നു .അതുകൊണ്ടു  ചർച്ചകൾ  ഏകപക്ഷീയമായി...
മൂക്കൻ  എലികൾ  മുറുമുറുത്തു.

ഈ  സമയത്താണ്  പാർട്ടി   പ്രസിഡന്‍ഡിന്റെ  ഭാര്യ  ഗർഭിണിയായത് ..എല്ലാം  നേരെയാവുന്നുണ്ടെന്നു൦  സമയം  നല്ലതാണെന്നും    പ്രസിഡന്‍ഡിനു  ആശ്വാസമായി...

ഒരു  പ്രശ്നവും  പെരുച്ചാഴി  അറിയാതെ  പോവരുത്  എന്ന് വന്നു. അതുകൊണ്ടു കുടുംബ  പ്രശ്നങ്ങൾ  തീർക്കുന്ന  മുഖ്യ  മധ്യസ്ഥൻ  ഇപ്പോൾ  പെരുച്ചാഴിയാണ്.

ചുണ്ടെലികളുടെ  ഭാര്യമാർ  പെരുച്ചാഴിയുടെ   ആരാധകരായി .
പൊളിറ്റിക്കൽ പ്രൊമോഷനുള്ള  ഉപാധിയായി 'ദാത്രിമാർ "  വാഴ്ത്തപ്പെട്ടു.

ചുണ്ടൻമാരുടെ  കുടുംബ ജീവിതം  ഭദ്രമായി....

മൂക്കൻ  എലികൾ  മുറുമുറുത്തു...അതിൽ  കാര്യമില്ല....അവർക്കു  അതേ  അറിയൂ...മുറുമുറുക്കാനും  പാരവെക്കാനും....
തെണ്ടികൾ.:      ചുണ്ടെലികൾ  പരപസ്പരം  പറഞ്ഞു.

  ഈ സമയത്തു ശങ്കരൻ മുതലാളിയുടെ  മകൻറെ   ഭാര്യ  ഗർഭിണിയായതു   നാട്ടിൽ  ശുഭവാർത്തയായി...പാർട്ടി   പ്രസിഡന്‍ഡിനെ  വിളിച്ചു  മുതലാളി  നന്ദി  പറഞ്ഞു...കുട്ടിയാവാത്തതിന്റെ  പേരിൽ   വേർപിരിയാൻ   പോകുമ്പോഴാണ്  പെരുച്ചാഴി   മധ്യസ്ഥത്തിന്  പോയത്.

മധ്യസ്ഥം, അതൊരു സാംസ്കാരിക ധർമ്മമാണ് .

മൂക്കൻ എലികൾ  ഇടക്കിടെ മുറുമുറുത്തു....അതിൽ  കാര്യമില്ല..  അവർക്കു  അതേ   അറിയൂ..  മുറുമുറുക്കാനും  പാരവെക്കാനും....

തെണ്ടികൾ : ചുണ്ടെലികൾ  പരസ്പരം  പറഞ്ഞു...

അച്ചടക്കമില്ലാത്ത  ഒരു മൂക്കൻ എലി  കുടിച്ചു പൂസായി   തെരുവിൽ  നിന്ന്  വിളിച്ചു കൂവി ....ആണത്വ മില്ലാത്ത ചുണ്ടൻമാരു ടെ   കമ്മിറ്റിക്കു  രാഷ്ട്രീയ  അസ്തിത്വമില്ല......അല്പന്മാർ.....



ഇത് കേട്ട  ചുണ്ടൻമാർ  പെരുച്ചാഴിയോട്  സങ്കടം  പറഞ്ഞു....
മൂക്കൻ  എലിയുടെ  കുടിവെള്ളം  മുട്ടി...

മൂത്ത മൂക്കൻറെ   കാറ്  കത്തിയെരിഞ്ഞു.....
മകളുടെ  അവിഹിതം   നോട്ടീസിലായി..

പൂസായ  മൂക്കനെ  പാർട്ടി പുറത്താക്കി.
.രാഷ്ട്രീയം  ലഹരിയുടെ  ആവേശമല്ല   എന്ന  കുറിപ്പോടെ..

പെരുച്ചാഴി  പ്രബലനായി...
  മത്സരിച്ചു ജയിക്കുന്നതാണ് രാഷ്ട്രീയം.
തോറ്റവന്റെ വിനയമാണ്  രാഷ്ട്രീയം.

അസ്തിത്വ വാദത്തിന്റെ  ആണിക്കല്ല്  വിനയമാണ്  എന്ന തിരിച്ചറിവോടെ  മൂക്കന്മാർ  അതിജീവനത്തിൻ്റെ  പാഠങ്ങൾ  ഉൾക്കൊണ്ടു.

മൂക്കന്മാർ  ശാന്തരായി....സിദ്ധാദ്ധം   പുതച്ചുറങ്ങി   സ്വപ്നംകണ്ടു...

Previous
Next Post »